നാമക്കല്‍ ടൌണിലെ കോട്ട.




2013 ജൂണില്‍ എം.ടെക്കിനു ചേരാന്‍ പോയപോ നാമക്കല്‍ ബസ്‌സ്റ്റാന്‍ഡില്‍ ഇറങ്ങിയപോ ആദ്യം ആകര്‍ഷിച്ച കാഴ്ച ടൌണിന്റെ നടുക്ക് ഒരു വലിയ പാറ. അതിന്‍റെ മുകളില്‍ ഒരു കെട്ടിടം. മുസ്ലീം പള്ളി ആണെന്നാണ് എനിക്ക് ആദ്യം തോന്നിയത്. ചായ കടക്കാരനോട് ചോദിച്ചപ്പോള്‍ അത് കോവില്‍(അമ്പലം) ആണെന്ന് പറഞ്ഞു. അവിടെ ഒന്ന് പോണം എന്ന് അന്നേ ഉറപ്പിച്ചു.



എം.ടെക്ക് കഴിഞ്ഞു. അവിടെ പോകാന്‍ പറ്റിയില്ല. ഒടുവില്‍ 2016 മെയ്‌ 18നു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അവിടെ ചെന്ന് ഇറങ്ങിയപോ തോന്നി- ഇനി ഒരു വരവ് ഉണ്ടാവില്ല..


നേരെ നടന്നു, പലരോടും വഴി ചോദിച്ചു. മുകളിലേക്ക് കയറുന്ന വഴി തുടങ്ങുന്നത് എവിടെ ആണെന്ന് ആര്‍കും കൃത്യമായി അറിയില്ല. മാര്‍ക്കെറ്റ് കഴിഞ്ഞു മുന്നോട്ടു നടന്നു .ഒരു ഊഹം വെച്ച് ചില ഇടവഴികളിലൂടെ നടന്നു ഞാന്‍ സ്ഥലം കണ്ടു പിടിച്ചു.






വലിയ ഒരു പാറ. അതില്‍ ചവിട്ടുപടികള്‍ ഉണ്ട്. കൈവരി ഉണ്ട്. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റ് വഴിയുടെ തുടക്കത്തില്‍ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്. അതില്‍ പക്ഷെ ഈ സ്ഥലത്തെ പറ്റി ഒന്നും ഇല്ല.



ഒരു ചെറിയ നായ എന്നെ കണ്ടു പേടിപ്പിക്കാന്‍ പിന്നാലെ ഓടിവന്നു. അതിനു മടുത്തപ്പോള്‍ ഒരു സ്ഥലത്ത് നിന്ന് കുര തുടര്ന്നു.

നടന്നു മുകളിലേക്ക് കയറവേ നഗരത്തിന്റെ ദൃശ്യം തെളിഞ്ഞു വന്നു.





 മഴ ഒഴിഞ്ഞു നനഞു കിടക്കുന്ന നഗരം. ഇടയ്ക്കിടെ പച്ചപ്പ്‌ കാണാം. നഗരത്തില്‍ നിന്ന് തുടങ്ങി പലഭാഗതെക്ക് പോകുന്ന റോഡുകള്‍ കണ്ടപ്പോള്‍ എട്ടുകാലിയെ ഓര്‍മ വന്നു.

മുകളില്‍ എത്തി. ഒരു കോട്ടയാണ് അത്. ഉള്ളില്‍ കയറാന്‍ ഒരേ ഒരു വഴി മാത്രം.





ഉള്ളില്‍ കൊച്ചു കൊച്ചു കെട്ടിടങ്ങള്‍ ഉണ്ട്. ഒരു കുളം ഉണ്ട്. ഒഴിഞ്ഞ പ്ലാസ്റിക് കുപ്പികളുടെ കമനീയ ശേഖരം അവിടെ കാണാം.

അവിടെ ആകെ ഉണ്ടായിരുന്നത് 3 പെണ്‍കുട്ടികള്‍ ആണ്. +1, 10, 6 ക്ലാസുകളില്‍ പഠിക്കുന്നു. അവര്‍ രാവിലെ സൈക്കിള്‍ ചവിട്ടാന്‍ ഇറങ്ങിയതാണ്. അപ്പോള്‍ ഇവിടെ വന്നു,. ചുമ്മാ കാറ്റ് കൊണ്ട് വര്‍ത്തമാനം പറഞ്ഞു ഇരിക്കുന്നു. കൊള്ളാമല്ലോ പരിപാടി. എനിക്ക് രസം തോന്നി. ടൌണില്‍ തന്നെ ഇങ്ങനെ ഒരു സ്ഥലം ഉള്ളത് പെണ്‍കുട്ടിക്കള്‍ക്ക്‌ ഉപകാരം ആയി. സംസാരിച്ചപ്പോള്‍ നമ്മളെ ഒക്കെ പോലെ യാത്ര ചെയ്യാനും വിവിധ ഭക്ഷണം തെടിപോവനും താല്പര്യം ഉള്ള കക്ഷികള്‍ ആണ്.


അവര്‍ക്ക് അറിയാവുന്നത് ഇതൊരു രാജാവിന്‍റെ കോട്ട ആണ്. ഒരു അമ്പലം ഉണ്ട് ഇതിന്‍റെ ഉള്ളില്‍. രാജാവ്‌ പൂജ ചെയ്തിരുന്നതാണ്. ഇപ്പോള്‍ താഴെയുള്ള ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി മാസത്തില്‍ ഒരിക്കല്‍ വന്നു പൂജ ചെയ്യും.



 ഈകുന്നില്‍ നിന്ന് പുറത്തേക്കു ഒരു രഹസ്യ പാത ഉണ്ട്. ആറാം ക്ലാസ്സുകാരി പറഞ്ഞു അത് സേലം വരെ ഉണ്ടെന്നു. കോട്ടമതിലില്‍ ഉള്ള ദ്വാരങ്ങള്‍


ആക്രമണം വരുമ്പോള്‍ അമ്പ് എയ്യാന്‍ ഉള്ളതാണെന്നും അവള്‍ പറഞ്ഞു തന്നു!!
കുറച്ചു നേരം അവിടെ നടന്നു.




ചില ചിത്രങ്ങള്‍ പകര്‍ത്തി.


എന്റെ ഒരു ഫോട്ടോ അവർ എടുത്തു തന്നു




താഴെ ഒരു കുളം ഉണ്ട്, അതിന്റെ നടുക്ക് ഒരു മണ്ഡപം. തീപ്പെട്ടികൂടുകൾ അടുക്കി വെച്ചിരിക്കുന്നത്പോലെ ഒരു നഗരം, അതിന്റെ നടുക്ക് ഇങ്ങനെ ഒരു കുളവും കൽമണ്ഡപവും. വിചിത്രവും മനോഹരവുമായ കാഴ്ചയായിരുന്നു അത്.. മഴ നനഞ്ഞ നഗരം ഉണർന്നു വരുന്നേ ഉണ്ടായിരുന്നുള്ളു..

താഴേക്ക്‌ ഇറങ്ങാന്‍ പുറപെട്ടപ്പോള്‍ അവര്‍ വിളിച്ചു. താഴെ ഒരു നായ ഉണ്ട്. അവരും എന്റെ കൂടെ വന്നോട്ടെ എന്ന്.



കുന്നിന്‍റെ മുകളില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഇല്ല. ഒരു വഴിയെ ഉള്ളിലേക്ക് ഉള്ളു.പലയിടത്തായി പോട്ടി കിടക്കുന്ന മദ്യകുപ്പികള്‍ കാണാം. കുറച്ചു പട്ടികള്‍ ഒന്നും ശ്രദ്ധിക്കാതെ അലഞ്ഞു നടപ്പുണ്ട്. ആണായാലും പെണ്ണായാലും ഒരാളുടെ സ്വതന്ത്ര്യത്തില്‍ ഇടപെട്ടു ശീലം ഇല്ല. എന്നാല്‍ ജിഷയുടെ സംഭവവും, എനിക്ക് വേണ്ടപ്പെട്ട ചില സ്ത്രീകളുടെ മുഖവും മനസില്‍ ഓടിയെത്തി.
അതുകൊണ്ട് ഇറങ്ങുന്ന വഴിക്ക് ഞാന്‍ അവരോടു പറഞ്ഞു. ഇനി ഇവിടെ വരുമ്പോള്‍ സൂക്ഷിച്ചു വരണം. പുറത്തേക്കും അകത്തേക്കും ആകെ ഒരു വഴിയെ ഉള്ളു. മദ്യപിച്ചും മറ്റും ഇരിക്കുന്ന ആരെങ്ങിലും ഉണ്ടെങ്കില്‍ അവര്‍ എങ്ങനെ പെരുമാറും എന്ന് ഉറപിക്കാന്‍ പറ്റില്ല എന്ന്.


അവരോടു യാത്ര പറഞ്ഞു ഞാന്‍ നടന്നു. എനിക്ക് പിന്നാലെ സൈക്കിള്‍ ചവിട്ടി വന്നു എന്നോട് വീണ്ടും യാത്ര പറഞ്ഞു അവര്‍ സഞ്ചാരം തുടര്‍ന്ന്. അവര്‍ കൊച്ചു സഞ്ചാരികള്‍ ആണ്. പ്രകൃതിയെ ആസ്വദിക്കാന്‍ ഇഷ്ടമുളവര്‍. അവരുടെ ചിറകുകള്‍ ഇനിയും വളരണം, ബലം വെക്കണം. പക്ഷെ സമൂഹം അവരെ ബഹുമാനിക്കാനോ സംരക്ഷിക്കാനോ തക്കവണ്ണം വളര്‍ന്നിട്ടില്ല. ഒറ്റക്കകുന്ന പെണ്ണിന് സംഭവികുന്നത് വേദനിപിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആയി ഇപ്പോഴും മുന്നില്‍ ഉണ്ട്.


അതുകൊണ്ടാണ് ഞാന്‍ അവരോടു അങ്ങനെ പറഞ്ഞത്.
പക്ഷെ ഇപ്പോൾ തോനുന്നു, അങ്ങനെ പറയേണ്ടിയിരുന്നോ എന്ന്.. .
 അവരുടെ കാര്യം നോക്കാന്‍ അവര്‍ക്ക് അറിയില്ലേ.?
Why should boys have all the fun?



വൃത്തിയാക്കി സംരക്ഷിച്ചാല്‍ ഒരുപാട് ആളുകള്‍ വരുന്ന സ്ഥലംആവും ഈ കോട്ട.

Comments

Popular posts from this blog

ഹംപി

പണികിട്ടിയ യാത്രയുടെ